മട്ടന്നൂർ: കോടികൾ ചെലവിട്ടു കനാൽ നവീകരിച്ചു വെള്ളം ഒഴുകി തുടങ്ങിയതോടെ വീണ്ടും കനാൽ തകർന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. നവീകരണത്തിനുശേഷം ഒരുവർഷം മുമ്പാണു കനാൽ വഴി ജലസേചനം ആരംഭിച്ചത്. കഴിഞ്ഞ ദിവസം തകർന്ന കനാലിന് അടുത്തായി 300 മീറ്റർ അകലെയാണ് ആറുവർഷം മുമ്പ് കനാൽ തകർന്നിരുന്നത്. 2019 ഓഗസ്റ്റിലാണു കനത്ത മഴയിൽ പഴശി ജലസേചന പദ്ധതിയുടെ പ്രധാന കനാൽ തകരുകയും റോഡ് നെടുകെ പിളരുകയും ചെയ്തത്.
വളയാൽ കനാൽ റോഡിലെ കാരയിൽ റോഡിന്റെ മധ്യഭാഗം തകർന്ന് ഒഴുകിപ്പോകുകയായിരുന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും നിലച്ചു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു കോടി രൂപയാണു പ്രവൃത്തിക്ക് സർക്കാർ അനുവദിച്ചത്. കീഴല്ലൂർ, തെളുപ്പ്, വേങ്ങാട്, അഞ്ചരക്കണ്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കു വാഹനങ്ങൾ കടന്നുപോയിക്കൊണ്ടിരുന്ന വഴിയാണിത്. വെങ്ങലോട്, തെളുപ്പ് ഭാഗങ്ങളിലുള്ളവർ കനാൽ റോഡ് തകർന്നതോടെ ഒറ്റപ്പെട്ട നിലയിലായിരുന്നു.
മൂന്നുവർഷത്തോളം കാത്തിരുന്ന ശേഷമാണു റോഡ് നിർമാണം പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കിയത്. ഇതിടെയാണു വീണ്ടും റോഡും കനാലും തകർന്നത്. വർഷങ്ങൾ പഴക്കമുള്ള കനാൽ വിവിധയിടങ്ങളിൽ ചോർച്ചയും തകർച്ചയുമുണ്ടായിരുന്നു. ഇവയൊക്കെ പരിഹരിച്ചാണു കൃഷിയിടങ്ങളിലേക്കു വെള്ളം എത്തിക്കുന്നതിന് ജലസേചനം ആരംഭിച്ചത്.